തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക് അടുക്കുന്നു. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീരപ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെ കണ്ടെയ്നറുകൾ അടിഞ്ഞു. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. വർക്കല മാന്ത ക്ഷേത്രത്തിന് സമീപത്തും പാപനാശം തീരത്തും കണ്ടെയ്നറുകൾ അടിഞ്ഞത് ആശങ്കയുണ്ടാക്കുന്നു. മാന്തറയിൽ ഒഴിഞ്ഞ കണ്ടെയ്‌നറുകളാണെങ്കിൽ പാപനാശത്ത് ബലിമണ്ഡപത്തിനോട് ചേർന്ന് അടിഞ്ഞ കണ്ടെയ്‌നറുകൾ തുറന്ന നിലയിൽ ചാക്ക് കെട്ടുകൾ പുറത്തേക്ക് വീണ അവസ്ഥയിലാണ് കാണപ്പെട്ടത്. ഇന്നലെ രാത്രിയാണ് കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞത്. തീരത്ത് കാണാൻ ഉപ്പു പോലുള്ള പദാർഥങ്ങൾ വ്യാപിച്ചിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.
രാവിലെ മുതൽ പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്കാണുണ്ടാകുന്നത്. കണ്ടെയ്നർ ഭീഷണി നിലനിൽക്കെയാണ് വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതെന്നതാണ് ആശങ്കക്ക് കാരണം. ബലിതർപ്പണത്തിനായി കടൽത്തീരത്തെക്ക് ഇറങ്ങുന്ന ജനങ്ങളും ആശങ്കയിലാണ്. വർക്കല ടൂറിസം പൊലീസ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്.തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾ കസ്റ്റംസിൻ്റെ ചുമതലയിലാണ്. ഇത് കൊല്ലം തുറമുഖത്തേക്കാകും ആദ്യം മാറ്റുക. തീരത്തടിയുന്ന കണ്ടെയ്‌നറുകളിൽ നിന്നും കുറഞ്ഞത് 200 മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിർദേശം.
അതേസമയം, വർക്കല പാപനാശം തീരത്ത് ബലിതർപ്പണത്തിന് വലിയ ജനക്കൂട്ടമാണുള്ളതെന്ന് പൊലീസ് പറയുന്നു. തിരക്കിനിടയിൽ ജനങ്ങൾ കണ്ടെയ്‌നറിന് സമീപത്തേക്ക് പോകാതിരിക്കാൻ കോസ്റ്റൽ പൊലീസിൻ്റെ നേതൃത്വത്തിൽ മുന്നറിയിപ്പ് അനൗൺസ്മെൻ്റുകൾ തുടരുകയാണ്.
ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റും. തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിലെത്തിച്ചിരുന്നു. ഇന്നലെ രാത്രി വരെ 34 കണ്ടെയ്നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
250 ടണ്ണോളം കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്നറുകൾ ആണ് കൊച്ചി പുറംകടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 എന്ന കപ്പലിലുണ്ടായിരുന്നത്. ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. മുങ്ങിത്താഴും മുമ്പ് കപ്പലിൽ നിന്ന് കടലിലേക്ക് തെറിച്ചുവീണ നൂറിലധികം കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റ്ഗാർഡ് നടത്തിയ ഏരിയൽ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. ഇന്ധനച്ചോർച്ചയെ തുടർന്ന് കടലിൽ വ്യാപിച്ച എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമങ്ങളും തുടരുകയാണ്. മർക്കന്‍റൈൽ മറൈൻ ഡിപ്പാർട്ട്മെന്‍റ് കപ്പൽ കമ്പനിയായ എംഎസ്‍സി എൽസ 3 ന് പൊല്യൂഷൻ ലയബിലിറ്റി വാണിങ് നോട്ടീസ് നൽകിയിട്ടുണ്ട്.