ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അഅൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണ പ്രകാരം എത്തിയ ദുബായ് കിരീടാവകാശിക്ക് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ഇതിന്റെ ചിത്രങ്ങൾ ഷെയ്ഖ് ഹംദാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. അദ്ദേഹം പങ്കുവെച്ച ചിത്രത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ചെണ്ടമേളത്തിൻ്റെ ചിത്രമാണ് ഷെയ്ഖ് ഹംദാൻ പങ്കിട്ടത്. ഇന്ത്യൻ പതാകയുടെ മൂന്ന് കളറിലുള്ള ഹാർട്ട് സിംബലും നൽകികൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കിട്ടത്. വിമാനത്തിന്റെ പശ്ചാത്തലത്തിൽ നാല് പേർ ചെണ്ട കൊട്ടുന്നതാണ് ചിത്രം. മലയാളക്കരയുടെ സാംസ്കാരിക പാരമ്പര്യം കാണിക്കുന്നതായിരുന്നു ഷെയ്ഖ് ഹംദാൻ പങ്കുവെച്ച ചിത്രം.
ഡൽഹിയിലും മുംബൈയിലും ഷെയ്ഖ് ഹംദാന് ലഭിച്ച ഉജ്ജ്വല വരവേൽപ്പിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ദുബായ് കിരീടവകാശി എന്ന നിലയിൽ ഷെയ്ഖ് ഹംദാൻ്റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹംദാനെ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ചേർന്നാണ് ഷെയ്ഖ് ഹംദാനെ സ്വീകരിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ആ കൂടിക്കാഴ്ച. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒട്ടേറെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും ഉൾപ്പെടുന്ന സംഘം ഷെയ്ഖ് ഹംദാനെ കാണാനെത്തി. സമീപ വർഷങ്ങളിൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടു. 2024 ൽ, വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയുടെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയ യുഎഇ പ്രസിഡന്റിന് ഇന്ത്യയിൽ ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 8 ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. സെപ്റ്റംബർ 9 ന് അദ്ദേഹം നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി , ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹം രാജ്ഘട്ടും സന്ദർശിച്ചിരുന്നു.