വിവാദമായ മീനച്ചിൽ താലൂക്കിലെ ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുക്കില്ല. പി.സി. ജോര്‍ജിന്‍റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. പാലായിൽ കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി.സി. ജോര്‍ജിന്‍റെ വിവാദപരാമര്‍ശം. അതേസമയം, പോലീസിന്‍റെ സമീപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.
പരാമര്‍ശത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും സാമൂഹ്യ സംഘടനയായ ദിശയും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പോലീസ് നിയമോപദേശം തേടിയിരുന്നത്.
ലൗ ജിഹാദിലൂടെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ നഷ്ടപ്പെട്ടുവെന്നായിരുന്നു പിസി ജോർജ് പറഞ്ഞിരുന്നത്. 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നും ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണമെന്നും പിസി ജോർജ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ടെന്നും അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാമെന്നും പക്ഷേ പറയുന്നില്ലെന്നും പിസി പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്. പ്രസംഗത്തിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
’22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണി’തെന്നും പി സി ജോർജ് പറഞ്ഞിരുന്നു.
ജനുവരി ആറിനാണ് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ മുസ്ലീം വിരുദ്ധ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പോലീസ് മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തി കേസെടുത്തിരുന്നത്. ഇതിൽ ഫെബ്രുവരി 28നാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോട് കൂടിയായിരുന്നു ജാമ്യം. സമാനമായ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു.