കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി. താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, ഉത്സവകാലം അടുത്തുവരികയാണ്, കഴകം ജോലിക്ക് ഇല്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും ഉള്ള നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് വാട്സ്ആപ്പ് മുഖേനെ കത്ത് നൽകിയത്. ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടർ കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ബാലു പറഞ്ഞു.
വിഷയം സംബന്ധിച്ച് കൂടൽമാണിക്യം ദേവസ്വം കമ്മിറ്റി യോഗം ഇന്ന് ചേരും. ബാലുവിന്‍റെ അപേക്ഷ പരിഗണിക്കും, ആവശ്യം സർക്കാരിനെ അറിയിക്കുമെന്നും ദേവസ്വം ചെയർമാൻ സി കെ ഗോപി വ്യക്തമാക്കി. ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് വാട്സ്ആപ്പ് മുഖേനെ കത്ത് നൽകിയത്.