ഡൽഹി: വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാൻമറിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചു. 283 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തായ്‌ലൻഡിലെ മായെ സോട്ടിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിലാണ് രക്ഷപ്പെടുത്തിയവരെ തിരികെ എത്തിച്ചത്. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മ്യാൻമർ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാജ തൊഴിൽ വാഗ്ദാനങ്ങള്‍ നൽകി ആളുകളെ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കൂടാതെ മനുഷ്യക്കടത്തു വർധിച്ചുവരുന്നതായും ഇത്തരം സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.