രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ദില്ലിയിലെത്തിയ ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. ഊർജ മേഖലയിലടക്കം സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഖത്തറും തീരുമാനിച്ചതായാണ് വിവരം. തന്ത്ര പ്രധാന കരാറുകളിൽ ഇന്ത്യയും ഖത്തറും ഒപ്പുവച്ചു എന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം താമസിയാതെ വ്യക്തമാക്കും. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ ഷെയ്ക് ഹമീമുമായി ചർച്ച നടത്തിയിരുന്നു.
രാവിലെ രാഷ്ട്രപതി ഭവനിൽ അമീറിന് ആചാരപരമായ വരവേൽപ്പ് നൽകി. ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങള്‍ ചര്‍ച്ചയായി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ഇന്ത്യൻ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽഥാനിയുമുണ്ട്. പ്രോട്ടോക്കോൾ മാറ്റിവച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്. 2015 മാർച്ചിലായിരുന്നു മുൻ സന്ദർശനം.