പ്രയാഗ് രാജിൽ നടന്നു വരുന്ന മഹാകുംഭമേളയിൽ വീണ്ടും തീപിടുത്തം. സെക്ടർ 18നും 19നും ഇടയിലാണ് വൻ തീപിടുത്തം ഉണ്ടായത്. നിരവധി ടെന്റുകൾ കത്തിനശിച്ചു. ഇത് ഭക്തർക്കിടയിൽ വലിയ രീതിയിൽ പരിഭ്രാന്തി പരത്തി. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീ അണച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഭക്തരുടെയും സന്യാസിമാരുടെയും നിരവധി വസ്തുക്കൾ തീപിടുത്തത്തിൽ കത്തി നശിച്ചു. നാശനഷ്ടത്തിൻ്റെ വ്യാപ്തി അധികൃതർ വിലയിരുത്തിവരികയാണ്. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവയിലെ സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച മഹാകുംഭമേളയുടെ സെക്ടർ 18 ലും സമാനമായ ഒരു തീപിടുത്തം ഉണ്ടായി. ശങ്കരാചാര്യ മാർഗിലെ ഹരിഹരാനന്ദ് ക്യാമ്പിലെ 20 ലധികം ടെന്റുകളിലേക്ക് തീ പടർന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി, തീ നിയന്ത്രണവിധേയമാക്കിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.