നടന് ഷൈന്‍ ടോം ചാക്കോയെ കൊക്കെയ്ന്‍ കേസില്‍ വെറുതെ വിട്ട് കോടതി. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്.
എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന്, മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി.
2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായിരുന്നു.