ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചതല്ലെന്ന് പോലീസ്. കേസില്‍ പിടിയിലായ മൂന്ന് പേരും നിരപരാധികളെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്രദര്‍ശനത്തിനിടെ ഇവര്‍ കൊണ്ടുവന്ന തളിക പൂജാ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇത് ക്ഷേത്രത്തിനുള്ളില്‍ വെച്ച് മറിഞ്ഞു വീണു. ഇത് തിരികെ എടുത്തു നല്‍കാന്‍ ക്ഷേത്രത്തിലെ ജീവനക്കാരും സഹായിച്ചിരുന്നു. ഇങ്ങനെ എടുത്ത് നല്‍കുന്നതിനിടെയാണ് കാണാതായ പാത്രവും ഉള്‍പെട്ടത്. ജീവനക്കാര്‍ തന്നതാണെന്ന് കേസില്‍ പിടിയിലായ ഗണേശ് ത്സാ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ക്ഷേത്രത്തില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ആരും തടഞ്ഞില്ലെന്നും ആരെങ്കിലും വിളിക്കുകയോ മടക്കിച്ചോദിക്കുകയോ ചെയ്തിരുന്നെങ്കില്‍ പാത്രം തിരികെ കൊടുക്കുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ഹരിയാനയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീയുമടങ്ങുന്ന സംഘമാണ് സംഭവത്തിൽ പിടിയിലായിട്ടുള്ളത്. ആദ്യഘട്ടത്തിലെ പ്രാഥമിക ചോദ്യം ചെയ്യലിൽ വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് ഉരുളി എടുത്തതെന്നാണ് മൊഴി. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തുന്നത്.
ഈ മാസം 13നാണ് സംഭവം നടക്കുന്നത് എന്നാൽ 15 നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചത്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരെയും മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ച് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. ഉരുളി മുണ്ടിൽ പൊതിഞ്ഞ് കടത്തുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.