ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം. ഡൽഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിൽ വലിയ സ്ഫോടനം. വലിയ ശബ്ദത്തെത്തുടർന്ന്, രോഹിണിയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിന് സമീപത്ത് നിന്ന് പുക ഉയർന്നു. സമീപത്തെ കടകൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്‌കൂളിന്റെ മതിലിനു സമീപത്താണ് ശബ്ദം കേട്ടത്. സ്‌ഫോടനത്തിൽ സമീപത്തെ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. സ്‌ഫോടനത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.സ്‌കൂളിന്റെ മതിലിന് സമീപം നിരവധി കടകൾ ഉണ്ടെന്നും സിലിണ്ടർ പൊട്ടിത്തെറിച്ചാണ് വലിയ ശബ്ദം ഉണ്ടായതെന്നും വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഫോറൻസിക് സയൻസ് ലബോറട്ടറി സംഘത്തെ അന്വേഷണത്തിനായി വിളിച്ചിട്ടുണ്ട്. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിന്റെ ഒരു സംഘം സംഭവസ്ഥലത്ത് തുടരുന്നുണ്ട്. സ്‌ഫോടകവസ്തു നിയമപ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും. സംഭവസ്ഥലത്ത് അന്വേഷണം നടത്തുന്നതിനിടെ സ്‌ഫോടനം നടന്നതായി പറയപ്പെടുന്ന സ്‌കൂളിന്റെ ഭിത്തിക്ക് സമീപം ഡൽഹി പോലീസ് വെള്ളപ്പൊടി പോലുള്ള വസ്തു കണ്ടെത്തി. സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കുന്നതിനും സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനുമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.