ലൈംഗിക പീഡനക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷവും ഘടകകക്ഷികളും ആവശ്യം ശക്തമാക്കുന്നതിനിടയാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് നിർണായകമാണ്. ധാർമ്മികത മുൻനിർത്തി മുകേഷ് മാറി നിൽക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്‍റെ നിലപാട്.
കേസിൽ മുകേഷിനെ അഞ്ചുദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതിവിധി പാർട്ടിക്കും മുകേഷിനും താൽക്കാലിക ആശ്വാസമാണ്. ഇന്നലെ ചേർന്ന് അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം മുകേഷ് രാജിവെക്കേണ്ടത് ഇല്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടക്കും. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം എന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നിലപാട് എടുത്തിട്ടുണ്ട്. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അറിയിച്ചിട്ടുണ്ട്. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
വിഷയത്തിൽ സിപിഐ അടക്കമുള്ള ഘടകക്ഷി നിലപാടുകളോട് എന്ത് നിലപാട് സ്വീകരിക്കണമെന്നത് സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സിപിഐ വിഷയത്തില്‍ സമ്മര്‍ദം ശക്തമാക്കിയതോടെ ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാണ്.അതേസമയം, എം.മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.