മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എഐഐഎം) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. നിലവിൽ യൂറോളജി വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരുടെ പരിചരണത്തിലാണ് അദ്ദേഹം.
ഡൽഹി എയിംസിലെ ജെറിയാട്രിക് വിഭാഗത്തിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് 96 കാരനായ അദ്വാനി.
അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹം ഉപപ്രധാനമന്ത്രിയുടെ സ്ഥാനം വഹിച്ചിരുന്നു. മൂന്ന് തവണ ബിജെപി ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി മൂന്ന് മാസത്തിനുള്ളിലാണ് മുൻ ഉപപ്രധാനമന്ത്രി കൂടിയായ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ വസതിയിൽ വെച്ചാണ് അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ഭാരതരത്‌ന സമ്മാനിച്ചത്. ഔപചാരികമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, എൽ കെ അദ്വാനിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എൽ കെ അദ്വാനി 2002 ജൂൺ മുതൽ 2004 മെയ് വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായും 1999 ഒക്ടോബർ മുതൽ 2004 മെയ് വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986 മുതൽ 1990 വരെയും 1993 മുതൽ 1998 വരെയും 2004 മുതൽ 2005 വരെയും അദ്ദേഹം ഒന്നിലധികം തവണ ബിജെപി അധ്യക്ഷനായിരുന്നു.