കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ തീപിടിത്തം. 45 പേർ മരിച്ചതായാണ് ഇതുവരെയുള്ള കണക്ക്. മരണസംഖ്യ കൂടാനാണ് സാധ്യത. നിരവധി പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. 46 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്. തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍ ആണ്. ഇതിൽ കൊല്ലം സ്വദേശിയുൾപ്പെടെ11 പേർ മലയാളികളാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം.
മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. കാരണം വ്യക്തമായിട്ടില്ല.
മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. ആറു നിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ജോലികഴിഞ്ഞ് റൂമിലെത്തി തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് ദുരന്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ആളുകൾക്ക് ശ്വാസം മുട്ടി. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടുകയും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.