മോഹൻ മാജി ഒഡിഷ മുഖ്യമന്ത്രിയായി ഇന്ന് വൈകുനേരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാല് തവണ എംഎൽഎയായ മോഹൻ മാജിയെ ചൊവ്വാഴ്ചയാണ് ബിജെപി നിയമസഭാ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മോദി ഉച്ചയ്ക്ക് 12.45 ന് ഭുവനേശ്വറിലേക്ക് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് 2.30ന് അദ്ദേഹം ഭുവനേശ്വറിലെത്തി വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്ക് പോകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി മോദിയെ കൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ജനതാ മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വിവിഐപികൾക്ക് പുറമെ 30,000 ത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ നിരവധി പ്രമുഖർ പുതിയ ഒഡീഷ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്‌നായിക്കിനെയും ബിജെപി ക്ഷണിച്ചിട്ടുണ്ട്. 147 അംഗ അസംബ്ലിയിൽ 78 സീറ്റുകൾ നേടി സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി അദ്ദേഹത്തിൻ്റെ ബിജെഡി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിയതിനെത്തുടർന്ന് പട്നായിക്കിൻ്റെ 24 വർഷത്തെ മുഖ്യമന്ത്രി ഭരണം അവസാനിച്ചു. ബിജെഡിക്ക് 51 സീറ്റുകൾ മാത്രമാണ് നേടാനായത്.