കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി വകുപ്പുകളുടെ ചുമതല ഏറ്റെടുത്തു. പെട്രോളിയം പ്രകൃതി വാതകം, ടൂറിസം മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി ചുമതലയേറ്റു. രാവിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയ സുരേഷ് ഗോപിയെ മന്ത്രി ഹർദീപ് സിംഗ് പുരി സ്വീകരിച്ച് ചുമതല കൈമാറി. ശേഷമാണ് ടൂറിസം മന്ത്രാലയത്തിൽ എത്തി ചുമതല ഏറ്റെടുത്തത്. “ഇത് തീർത്തും പുതിയ അനുഭവമാണ്, ഉത്തരവാദിത്വവുമാണ്. ഒരു യുകെജി വിദ്യാർത്ഥിയെ പോലെയാണ് ഞാൻ ഇപ്പോഴുള്ളത്.” എല്ലാം പഠിച്ച ശേഷം പ്രവർത്തനം സജീവമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്തെ പെട്രോൾ സാന്നിദ്ധ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളിൽ കൊല്ലംകാരൻ കൂടിയായ മന്ത്രി എന്ന നിലയിൽ കൂടെ പഠനം നടത്തുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യങ്ങളോട് പറഞ്ഞു.
മൂന്നാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിയ്ക്ക് രണ്ട് വകുപ്പുകളാണ് ലഭിച്ചത്. ടൂറിസം,പെട്രോളിയം പ്രകൃതി വാതകം വകുപ്പുകളാണ് ലഭിച്ചത്. നേരത്തെ അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇത് മാധ്യമസൃഷ്ടിയാണെന്ന് വ്യക്തമാക്കി എംപി തന്നെ രംഗത്തെത്തിയിരുന്നു.
തൃശൂരിൽ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ഒന്നാമനാകുന്നത്. ‘കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം.ഇന്ത്യയിലാകെ ഭരണം പിടിച്ചിട്ടും കേരളത്തിൽ ഒരു സീറ്റുപോലും നേടാൻ സാധിച്ചില്ല എന്നുള്ളത് ബിജെപിയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. കേരളത്തിലെ ബി.ജെ.പിയുടെ ചരിത്രത്തിൽ ഇനി എക്കാലവും രേഖപ്പെടുത്തിവെയ്ക്കപ്പെടേണ്ട പേരാണ് സുരേഷ് ഗോപി.