മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. തിങ്കളാഴ്ച കാങ്പോക്പി ജില്ലയിൽ സായുധരായ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇംഫാലിൽ നിന്ന് ജിരിബാം ജില്ലയിലേക്ക് വാഹനവ്യൂഹം ദേശീയ പാത 37 ലൂടെ കടന്നുപോയപ്പോഴാണ് രാവിലെ 10.30 ഓടെ ആക്രമണത്തിന് ഇരയായത്.
ജൂൺ 6 ന് അജ്ഞാതരായ അക്രമികൾ ഒരാളെ കൊലപ്പെടുത്തിയതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അശാന്തിയിൽ വലയുന്ന ജിരിബാം സന്ദർശിക്കാൻ മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നു. ചൊവ്വാഴ്ച പ്രദേശം സന്ദർശിക്കാനൊരുങ്ങുകയായിരുന്നു ബിരേൻ സിംഗ്. ജിരിബാമിലെ കൊലപാതകത്തിന് പുറമെ ഏതാനും സർക്കാർ ഓഫീസുകൾ ഉൾപ്പെടെ 70 ഓളം വീടുകൾ അഗ്നിക്കിരയാക്കുകയും നൂറുകണക്കിന് പൗരന്മാർ പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയും ചെയ്തു.
മെയ്തി സമുദായത്തിൽ നിന്നുള്ള 59 കാരനായ കർഷകനാണ് കൊല്ലപ്പെട്ടത്. സോയിബാം ശരത്കുമാർ സിംഗ് എന്ന് തിരിച്ചറിഞ്ഞ ഇയാളെ തൻ്റെ ഫാമിൽ നിന്ന് മടങ്ങുന്നതിനിടെ കാണാതാവുകയായിരുന്നു. ശരീരത്തിൽ മൂർച്ചയുള്ള വസ്തു കൊണ്ട് മുറിവേറ്റതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം മുതൽ മണിപ്പൂരിൽ നിലനിൽക്കുന്ന വംശീയ സംഘർഷത്തിൻ്റെ തുടർച്ചയാണിത്. വെള്ളിയാഴ്‌ച (ജൂൺ 7) ജിരിബാമിലെ പെരിഫറൽ പ്രദേശങ്ങളിൽ നിന്ന് കൂടുതലും സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള 239 മെയ്‌തികളെ ഒഴിപ്പിക്കുകയും ജില്ലയിലെ ഒരു മൾട്ടി സ്‌പോർട്‌സ് കോംപ്ലക്‌സിൽ പുതുതായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.
മെയ്തികൾ, മുസ്ലീങ്ങൾ, നാഗങ്ങൾ, കുക്കികൾ, മണിപ്പൂരികൾ അല്ലാത്തവർ എന്നിവരുടെ താമസ സ്ഥലമായ ജിരിബാം മുമ്പ് വംശീയ കലഹങ്ങളാൽ ബാധിക്കപ്പെട്ടിരുന്നില്ല. ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള മെയ്തികളും കുന്നുകൾ കേന്ദ്രീകരിച്ചുള്ള കുക്കികളും തമ്മിലുള്ള സംഘർഷത്തിൽ 200-ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു.