തൃശൂരിൽ ഇരട്ടക്കൊലക്കേസ് പ്രതി പുറത്തിറങ്ങിയതിൽ ആഘോഷം. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ഇതിന്റെ റീൽ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ആവേശത്തിലെ എടാ മോനേ എന്ന ഹിറ്റ് ഡയലോഗിനും പാട്ടിനും ഒപ്പമാണ് റീൽ പങ്കുവെച്ചിരിക്കുന്നത്.
ആവേശം സിനിമയുടെ റീലുമായി പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് റീൽ ഒരുക്കിയത്. ആവേശം സിനിമയിലെ ഫഹദ് ഫാസിൽ കഥാപാത്രം രംഗൻ പറയുന്ന ‘എട മോനേ’ ഡയലോഗിട്ടാണ് റീൽ പുറത്തിറക്കിയിരിക്കുന്നത്. അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. അറുപതിലേറെ പേർ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളിൽ കാണാം.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇത്തരത്തിലൊരു റീൽ പുറത്തിറക്കിയത്. ഈ പാർട്ടിയിൽ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു. പാർട്ടിയിലേക്ക് മദ്യക്കുപ്പികൾ കൊണ്ടുപോകുന്നത് അടക്കം റീൽസിൽ ഉണ്ട്. ഇത്രയും ആളുകൾ കൂടിയതറിഞ്ഞ് പൊലീസും ഇവിടെ എത്തിയിരുന്നു. എന്നാൽ തന്റെ അച്ഛന്റെ മരണം നടന്നിരുന്നു. ആ സമയത്ത് ആർക്കും ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്ക് ഭക്ഷണം നൽകുകയാണ് ചെയ്തത് എന്നാണ് അനൂപ് പൊലീസിന് നൽകിയ വിശദീകരണം. ഇക്കാര്യങ്ങൾ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.