രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) ഞായറാഴ്ച ഇ-മെയിൽ സന്ദേശം ലഭിച്ചു. 3.05 ന് സിഐഎസ്എഫ് ഓഫീസിൽ ബോംബ് ഭീഷണി ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ട്, ഭോപ്പാൽ, പട്‌ന, ജമ്മു, ജയ്പൂർ വിമാനത്താവളങ്ങളിലാണ് ബോംബ് ഭീഷണി നേരിട്ടത്. അന്വേഷണത്തെ തുടർന്ന് ബോംബ് ഭീഷണി വിലയിരുത്തൽ സമിതി ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിച്ചു.
പരിശോധനയ്ക്കും സ്ക്രീനിംഗിനും പുറമെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ലഖ്‌നൗ വിമാനത്താവളം കൂടുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. ഡൽഹി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിനും (ഐജിഐ) പത്തിലധികം ആശുപത്രികൾക്കും ഇന്നലെ പുലർച്ചെ ഇ-മെയിൽ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു . ഭീഷണി വ്യാജമാണെന്നും ഇമെയിൽ അയച്ചവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിയെന്നും ഡൽഹി പോലീസ് പറഞ്ഞു. ആൻഡമാനിലെ സെല്ലുലാർ ജയിലിനും ബിഹാർ രാജ്ഭവനും സമാനമായ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം ഡൽഹിയിലെ നൂറോളം സ്‌കൂളുകൾക്കും നോയിഡയിലെ രണ്ട് സ്‌കൂളുകൾക്കും മെയ് ഒന്നിന് ലഖ്‌നൗവിലെ ഒരു സ്‌കൂളിനും ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നു. റഷ്യൻ ഇമെയിൽ സേവനം ഉപയോഗിച്ചാണ് സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം അയച്ചത്.
രാജ്ഭവൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി