കണ്ണൂരിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ ബോംബ് സ്ഫോടനം. ചക്കരക്കൽ ബാവോട്ട് ആണ് സ്‌ഫോടനം ഉണ്ടായത്. രണ്ട് ഐസ്‌ക്രീം ബോംബുകളാണു പൊട്ടിയത്. റോഡരികിലാണ് സ്‌ഫോടനം നടന്നത്. പൊലീസ് പട്രോളിങ്ങിനിടെയാണ് നടന്നത്. പൊലീസ് വാഹനം കടന്നുപോകുമ്പോൾ ഏകദേശം 50 മീറ്റർ മുന്നിലേക്ക് മൂന്ന് സ്റ്റീൽ ഐസ്‌ക്രീം ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ രണ്ടെണ്ണം പൊട്ടുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
പലേരി പൊട്ടൻകാവിലെ ക്ഷേത്ര ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബി.ജെ.പി പ്രവർത്തകർക്ക് മർദനമേറ്റതായും പരാതിയുണ്ടായിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ശക്തമായ പട്രോളിങും ഏർപ്പെടുത്തിയിരുന്നു.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബോംബെറിഞ്ഞത് ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാനൂർ ബോംബ് സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പോലീസ് പരിശോധന ശക്തമായിരുന്നു.
ഒരു മാസം മുമ്പാണ് കണ്ണൂർ പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.ഐ.എം പ്രവർത്തകർക്ക് പരുക്കേറ്റത്. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ എന്നിവർക്കായിരുന്നു പരുക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിനീഷിൻ്റെ വീടിൻ്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്.അപകടത്തിൽ വിനീഷിൻ്റെ രണ്ട് കൈപ്പത്തികളും പൂർണമായും അറ്റുപോയിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചിരുന്നത്.