കെ സുധാകരൻ്റെ കടുത്ത സമ്മർദ്ദത്തിന് പിന്നാലെ KPCC പ്രസിഡൻ്റ് ചുമതല ഏല്‍ക്കാന്‍ ഹൈക്കമാൻ്റ് അനുമതി നൽകി. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു. നാളെ രാവിലെ 10 മണിക്കാണ് എംഎം ഹസൻ ചുമതല കൈമാറുക. അതേസമയം, കെപിസിസി പ്രസിഡൻ്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി പ്രസിഡൻ്റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ലെന്നും സ്ഥാനത്തെ ചൊല്ലി പാര്‍ട്ടയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആരോടും ഒരു പരാതിയും ഇല്ലെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിമര്‍ശിച്ച് കൊണ്ട് കെ സുധാകരൻ രംഗത്തെത്തി. ആലയിൽ നിന്ന് പശുക്കൾ ഇറങ്ങി പോകും പോലെയാണ് മുഖ്യമന്ത്രി കുടുംബവുമായി പോയിരിക്കുന്നതെന്ന് കെ സുധാകരൻ വിമര്‍ശിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫ് 20 സീറ്റിലും തോൽക്കാൻ പോകുകയാണ്. അത് കാണാൻ സാധിക്കാതെ പോയതാകും മുഖ്യമന്ത്രിയെന്നും കെ സുധാകരൻ വിമര്‍ശിച്ചു.