വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇനി ഫെഡറലിസം ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങൾ പോലും നിലനിൽക്കില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശനിയാഴ്ച പറഞ്ഞു. തഞ്ചാവൂരിൽ നടന്ന റാലിയിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച സ്റ്റാലിൻ ഇന്ത്യയിൽ ജനാധിപത്യം തുടരണോ വേണ്ടയോ എന്ന് 2024 തീരുമാനിക്കുമെന്ന് പറഞ്ഞു. ജമ്മു-കശ്മീർ സംസ്ഥാനാം ശിഥിലമായി എന്നും ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും ഇതുതന്നെ സംഭവിക്കാം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും അപകടത്തിലാകുമെന്നും സ്റ്റാലിൻ തഞ്ചാവൂരിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷ നേതാക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുന്തോറും നിരവധി പ്രതിപക്ഷ നേതാക്കളെ പ്രചാരണം നടത്താതിരിക്കാൻ അറസ്റ്റ് ചെയ്യുന്നുണ്ട്. പ്രതിപക്ഷത്തെ അടിച്ചമർത്താൻ മാത്രമല്ല രാജ്യത്തെ നശിപ്പിക്കാനും പ്രധാനമന്ത്രി തനിക്കുള്ള അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് ഫണ്ട് വിതരണം ചെയ്യുന്നില്ലെന്നും ഇതുമൂലം തമിഴ് ജനത തനിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് അറിയാമെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഇന്ത്യാ സഖ്യം കാരണം പ്രധാനമന്ത്രിയുടെ ഉറക്കം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംകെ നേതാവ് കെ പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ച തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരായ സുപ്രീം കോടതി വിധിയോട് പ്രതികരിക്കവെ സ്റ്റാലിൻ ഗവർണറുടെ രാജി ആവശ്യപ്പെട്ടു. ഗവർണർ ആർഎൻ രവിക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതി ശക്തമായ താക്കീത് നൽകിയിരുന്നു. ഗവർണർ കോടതി ഉത്തരവുകളും ഭരണഘടനയും ലംഘിക്കുകയാണെങ്കിൽ തങ്ങൾ നോക്കിനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുൻകാലങ്ങളിൽ ഏതെങ്കിലും ഗവർണർക്ക് സുപ്രീം കോടതിയിൽ നിന്നും ഇത്രയും ഗുരുതരമായ അപലപനം ലഭിച്ചിട്ടുണ്ടോ? നാണക്കേടുണ്ടെങ്കിൽ ആർഎൻ രവി രാജിവച്ച് പോകട്ടെ,” അദ്ദേഹം പറഞ്ഞു.