ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്ന് എൽഡിഎഫ് ആരോപിച്ചു. കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് വോട്ടുതേടുകയാണ് രാജീവ് ചന്ദ്രേഖര്‍ എന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയെന്നും എം.വിജയകുമാർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എം വിജയകുമാര്‍ ഇക്കാര്യം പറഞ്ഞത്. സിപിഐ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ് മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. സിറ്റിങ് എംപി ശശി തരൂരാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി.