വൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവർണർ പദവി എടുത്തുകളയുമെന്നും, ഇന്ത്യ മുന്നണി വിജയിച്ചാൽ, പെട്രോൾ വില 75 രൂപയും ഡീസൽ വില 65ഉം രൂപയായി കുറയ്ക്കും, നീറ്റ് പരീക്ഷ ഒഴിവാക്കുമെന്നും, യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയിൽ പറയുന്നു.
നേരത്തേയും പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഇസ്ലാമോഫോബിയക്ക് നിയമസാധുത നൽകാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് സ്റ്റാലിൻ വിമർശിച്ചത്. രാജ്യത്തെ മതേതരഘടനയെ നശിപ്പിക്കാനാണ് ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്നും സിഎഎ ഭരണഘടനാവിരുദ്ധമെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, 21 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു.11 പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. കനിമൊഴി, ടി.ആർ.ബാലു, എ.രാജ, ദയാനിധി മാരൻ എന്നിവരാണത്. അതേസമയം മുൻ മന്ത്രി കെ പൊന്മുടിയുടെ മകന് സീറ്റ് നിഷേധിക്കുകയും ചെയ്തു.