തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥൻറെ വീട്ടിലെ നടത്തിയ റെയ്‌ഡിൽ വൻതോതിലുള്ള അനധികൃതസമ്പാദ്യം പിടിച്ചെടുത്തു. തെലങ്കാന സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി ശിവ ബാലകൃഷ്ണയുടെ വീട്ടിലാണ് റെയ്‍ഡ് നടത്തിയത്. റെയ്ഡിൽ കണക്കിൽപ്പെടാത്ത 40 ലക്ഷം രൂപയും 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തതായി അഴിമതി വിരുദ്ധ ബ്യൂറോ വ്യക്തമാക്കി.
എസിബിയുടെ 18 ടീമുകൾ 16 സ്ഥലങ്ങളിലായാണ് റെയ്ഡ് നടത്തുന്നത്. കണ്ടെടുത്ത 100 കോടിയുടെ വിലപിടിപ്പുള്ള സ്വത്തുക്കളിൽ സ്വർണം, മൊബൈൽ ഫോണുകൾ, ബാങ്ക് നിക്ഷേപങ്ങൾ, ഫ്ലാറ്റുകൾ എന്നിവ ഉൾപ്പെടുന്നു. നൂറിലേറെ ഐ ഫോണുകൾ, കിലോക്കണക്കിന് സ്വർണം, ലക്ഷക്കണക്കിന് പണം, 60 ആഡംബര വാച്ചുകൾ, 40 ലക്ഷം രൂപ, ഐപാഡുകൾ, ബാങ്ക് – ഭൂസ്വത്ത് രേഖകൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മുൻ ഡയറക്ടർ കൂടിയാണ് ബാലകൃഷ്ണ.
ശിവ ബാലകൃഷ്ണയുടെ കുടുംബാംഗങ്ങൾ തിരച്ചിൽ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നില്ലെന്നും എസിബി സംഘം പറയുന്നു. ശിവ ബാലകൃഷ്ണയുടെ ബാങ്ക് ലോക്കറുകളും മറ്റ് സ്വത്തുക്കളും പരിശോധിച്ച് വരികയാണ് അന്വേഷണ സംഘം അറിയിച്ചു.