എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ ആക്രമണം നടത്താനുള്ള ഗൂഢാലോചനക്ക് മുഖ്യമന്ത്രിയാണ് നേതൃത്വം നല്‍കിയത്. പൊലീസ് വാഹനത്തില്‍ അക്രമികളെ കൊണ്ടുവന്നു. പ്രവര്‍ത്തകരെ തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണ്. വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. അക്രമികള്‍ക്കെതിരായ ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബസിന് ഷൂ എറിഞ്ഞവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതാണെന്നും ഗവര്‍ണര്‍ ചോദിച്ചു. കേരളത്തില്‍ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധക്കാര്‍ കാറിന് മേല്‍ ചാടി വീണത് ഗുരുതര സുരക്ഷ വീഴ്ച ഉണ്ടാക്കിയെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെ കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാളയത്ത് പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയില്‍ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.
സർവകലാശാലകളിൽ സംഘപരിവാർവത്കരണം നടത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഇതിനായി സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി ബന്ധമുള്ളവരെ തിരുകിക്കയറ്റിയെന്നും സംഘടന ആരോപിക്കുന്നു. എന്നാല്‍ പ്രതിഷേധത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തന്നെ കായികമായി കൈയ്യേറ്റം ചെയ്യാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇന്നലെ വൈകിട്ട് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പാളയം, ജനറൽ ഹോസ്പിറ്റൽ, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. പാളയത്ത് ഗവര്‍ണറുടെ വാഹനത്തില്‍ അടിച്ച് പ്രതിഷേധിച്ചിരുന്നു. പിന്നാലെ പേട്ട പള്ളിമുക്കില്‍ വച്ച് ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പൊലീസുകാരോട് അടക്കം ദേഷ്യപ്പെട്ടു.