കര്‍ണാടക ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ബംഗളുരുവിലെ രാജ്ഭവന് ബോംബ് ഭീഷണി. രാജ്ഭവന്‍ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാമെന്നുമാണ് വിളിച്ചയാള്‍ എന്‍.ഐ.എ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വിശദമായ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഫോണ്‍ കോളിന്റെ ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അജ്ഞാത നമ്പറില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമില്‍ ഫോണ് കോള്‍ എത്തിയത്.
രാജ്ഭവനില്‍ ബോംബ് സ്ക്വാഡിന്റെ പതിവ് പരിശോധന കഴിഞ്ഞ ഉടനെ ആയിരുന്നു ബോംബ് ഭീഷണി എത്തിയത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം വീണ്ടും പരിശോധന നടത്തി. ബംഗളുരു പൊലീസിന്റെ സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെയുള്ളവ രാജ്ഭവനിലെത്തി വിശദമായ തെരച്ചില്‍ നടത്തിയശേഷം ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്. എന്‍ഐഎ കോള്‍ സെന്ററില്‍ ലഭിച്ച ഫോൺ കോള്‍ എവിടെ നിന്നാണെന്നും ആരാണ് വിളിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ബംഗളുരു സെന്‍ട്രല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
രാജ്ഭവന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണിയുടെ സാഹചര്യത്തില്‍ ആവശ്യമായ അധിക നടപടികള്‍ കൂടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ബംഗളുരുവിലെ നിരവധി സ്കൂളുകളില്‍ ബോബ് സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തിയിരുന്നു. ബസവേശ്വര് നഗറിലെ നേപ്പല്‍, വിദ്യാശില്‍പ എന്നിവയുള്‍പ്പെടെ ഏഴ് സ്‌കൂളുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്തായിരുന്നു ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളിലൊന്ന്. തൊട്ടുപിന്നാലെ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇമെയില്‍ വഴി സമാനമായ ഭീഷണികള്‍ ലഭിക്കുകയായിരുന്നു. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ബംഗളൂരു പോലീസ് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു. ഭീഷണികള്‍ വ്യാജമാണെന്ന് സൂചന ലഭിച്ചിട്ടും പോലീസ് സ്‌കൂളുകളില്‍ തിരച്ചില്‍ നടത്തി. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ ബോംബ് ഭീഷണി. കഴിഞ്ഞ വർഷവും ബംഗളൂരുവിലെ പല സ്‌കൂളുകളിലും സമാനമായ ഇ-മെയിൽ ഭീഷണികൾ വന്നിരുന്നുവെങ്കിലും അവയെല്ലാം വ്യാജമാണെന്ന് പിന്നീടെ കണ്ടെത്തിയിരുന്നു.