ശബരിമലയിൽ ദർശന സമയം ഒന്നരമണിക്കൂർ കൂട്ടി. നേരത്തെ ദർശനസമയം ഒരു മണിക്കൂർ നീട്ടിയിരുന്നു. തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ആണ് രാത്രി അരമണിക്കൂറും കൂടി ദർശന സമയം കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് നട അടയ്ക്കും. ഇതോടെ ശബരിമലയിലെ ദർശന സമയം ഒന്നരമണിക്കൂർ ആണ് കൂട്ടിയിരിക്കുന്നത്. ഉച്ചക്ക് 3 മണിക്ക് നട തുറക്കും.
ദർശന സമയം നീട്ടാന്‍ തന്ത്രി അനുമതി നൽകി.ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിടെ ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുകയാണ്. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീർത്ഥാടകർ പറയുന്നു. മരക്കൂട്ടത്തും ശരംകുത്തിയിലും തീര്‍ത്ഥാടകര്‍ വരിനിന്ന് സഹികെട്ടു. തീര്‍ത്ഥാടകര്‍ ക്യൂവില്‍ നിൽക്കുന്നത് 12 മണിക്കൂരിൽ ഏറെ സമയമാണ്.
കഴിഞ്ഞ ദിവസം ശബരിമല ക്ഷേത്രത്തിലെ ദര്‍ശനസമയം കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചിരുന്നു.
ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂട്ടാനാകുമോ എന്ന കാര്യം തന്ത്രിയോട് ചോദിക്കാന്‍ നേരത്തേ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് തന്ത്രി ബുദ്ധിമുട്ട് അറിയിച്ചത്. എന്നാൽ ഇന്ന് തിരക്ക് അനിയന്ത്രിതമായതോടെ ഒരു മണിക്കൂർ ദർശനസമയം നീട്ടി നൽകുകയായിരുന്നു
ഒരുലക്ഷത്തിലേറെ ഭക്തരാണ് കഴിഞ്ഞ ദിവസം മലകയറിയത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും സ്‌പോട്ട് ബുക്കിങ്ങും കണക്കാക്കുമ്പോള്‍ ഇന്നും ഭക്തരുടെ എണ്ണം ഒരുലക്ഷം കടക്കും.അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്നവരെ വേഗത്തില്‍ കയറ്റിവിടാന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ആരോഗ്യ സംവിധാനങ്ങളും ആംബുലന്‍സും ക്രമീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
തിരക്ക് വർധിച്ചതിനാൽ കഴഞ്ഞ ദിവസം ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. നിലവിൽ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ബുക്കിംഗ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് ബുക്കിംഗ് പരിധി കുറക്കാൻ തീരുമാനമായത്.
പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. സ്പോട്ട് ബുക്കിംഗ് നിർത്തി തീർത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. തർക്കം തുടരുന്നതിനിടെ വെർച്ചൽ ക്യൂ എൺപതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. എരുമേലി നിലയ്ക്കൽ റൂട്ടില്‍ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിടുന്നത്.
എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു.