ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബിജെപി കേന്ദ്രനേതൃത്വം തിരഞ്ഞെടുത്തു. റായ്പൂരിൽ നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് രണ്ടു ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. അടുത്തിടെ നടന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. ആകെയുള്ള 90 സീറ്റിൽ 54 സീറ്റും നേടിയാണ് സംസ്ഥാനത്ത് ബിജെപി (BJP) വൻ വിജയം നേടിയത്.
ദലിത് നേതാവായ വിഷ്ണു ദേവ് സായി, കുങ്കുരി നിയമസഭാ സീറ്റിൽ നിന്ന് 87,604 വോട്ടുകൾക്കാണ് വിജയിച്ചത്. ഒന്നാം മോദി മന്ത്രിസഭയിൽ ഉരുക്കു സഹമന്ത്രിയായിരുന്നു. ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്ന് നാലു തവണ ലോക്സഭാംഗമായി. 2020 മുതൽ 2022 വരെ ഛത്തീസ്ഗഡ് ബിജെപി അധ്യക്ഷനുമായിരുന്നു.
90 അംഗ സംസ്ഥാന അസംബ്ലിയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ, ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്നാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ഛത്തീസ്ഗഢിലേക്ക് ഇന്ന് രാവിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ റായ്പൂരിലെത്തിയിരുന്നു. ബിജെപി കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, സർബാനന്ദ സോനോവാൾ, ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവർ എത്തിയത്. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരെ സംസ്ഥാന തലസ്ഥാനത്ത് കാണുന്നതിനുമായിട്ടാണ് കേന്ദ്ര നിരീക്ഷകർ സംസ്ഥാനത്ത് എത്തിയത്.