ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി തന്റെ രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ചു. ലഖ്‌നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം. മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്റെ മകനാണ് ആനന്ദ്.
കഴിഞ്ഞ വർഷം മുതൽ പാർട്ടി കാര്യങ്ങളുടെ ചുമതല ആകാശിനായിരുന്നു. മായാവതിയുടെ സഹോദരൻ ആനന്ദ് കുമാറിനെ 2019ൽ പാർട്ടിയുടെ വൈസ് പ്രസിഡന്റായും ആകാശ് ആനന്ദിനെ ദേശീയ കോ-ഓർഡിനേറ്ററായും നിയമിച്ചു.
മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്റെ മകനായ ആനന്ദ് 2016ലാണ് ആനന്ദ് ബിഎസ്പിയിൽ ചേരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ സ്റ്റാർ പ്രചാരകരിൽ ഒരാളായും ശ്രദ്ധ നേടിയ ഒരാളാണ് ആനന്ദ്. അടുത്തിടെ നടന്ന നാല് തിരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും ആകാശ് ആനന്ദ് പ്രധാന ചുമതലകൾ വഹിച്ചിരുന്നു. ബിഎസ്പി തങ്ങളുടെ വോട്ട് ബാങ്ക് ഗണ്യമായ തോതിൽ നിലനിർത്തുകയും രാജസ്ഥാനിൽ രണ്ട് സീറ്റുകൾ നേടുകയും ചെയ്തിരുന്നു.
ഡോ ബി ആർ അംബേദ്കറുടെ ജന്മദിനത്തിൽ അൽവാറിൽ 13 കിലോമീറ്റർ ദൈർഘ്യമുള്ള “സ്വാഭിമാൻ സങ്കൽപ് യാത്ര”യിൽ 28 കാരനായ ആനന്ദ് പങ്കെടുത്തിരുന്നു. 2019-ൽ രാജസ്ഥാനിലെ ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം ഉണ്ടായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മായാവതിയുടെ പ്രഖ്യാപനം രാഷ്ട്രീയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.