ഇസ്രയേൽ-പലസ്തീൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യുമായി ചർച്ച നടത്തി. ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതിയെക്കുറിച്ച് സംസാരിച്ച മുഹമ്മദ് ഷതയ്യ്, യുദ്ധത്തിൽ ആശങ്കയും പ്രകടിപ്പിച്ചു. ഇന്ത്യ-പാലസ്തീൻ ബന്ധം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇരു നേതാക്കളും ഉറപ്പ് നൽകി.ഹമാസ്-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ഉണ്ടാകുന്ന സുരക്ഷാ സ്ഥിതി വഷളാകുന്നതിൽ ഇന്ത്യ ആശങ്കാകുലരാണെന്ന് മന്ത്രി ജയശങ്കർ പാർലമെന്റിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചർച്ച നടന്നത് .
ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ പലസ്തീൻ സംഘടനയായ ഹമാസ് നടത്തിയ ഭീകരാക്രമണത്തെയും സംഘർഷത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടതിനെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായും മന്ത്രി ജയ്ശങ്കർ പറഞ്ഞു. പാലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ദീർഘകാലമായി തുടരുന്നത് തന്നെയാണെന്ന് ഒക്ടോബർ 12 ന് നടത്തിയ പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചിയും വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുകയും തീവ്രമാക്കുകയും ചെയ്തു. ശനിയാഴ്ച ഗാസയുടെ പ്രധാന തെക്കൻ നഗരമായ ഖാൻ യൂനിസിന്റെ മധ്യഭാഗത്ത് നിന്ന് താമസക്കാരെ പുറത്താക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവിടുകയും എൻക്ലേവ് തകർക്കുകയും ചെയ്തു.