ബെംഗളൂരുവിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. 15-ലധികം സ്കൂളുകൾക്ക് ആണ് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട് ഉള്ളത്. ഭീഷണിയെത്തുടർന്ന് വിദ്യാർത്ഥികളെയും സ്കൂൾ ജീവനക്കാരെയും അടിയന്തിരമായി ഒഴിപ്പിച്ചു. എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ചു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്.
ബോംബ് ഭീഷണി വ്യാജമാണെന്ന് സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ബോംബ് നിർവീര്യ സേനയുടെ സഹായത്തോടെ പോലീസ് സ്ഥലങ്ങളിൽ പരിശോധന നടത്തിവരികയാണ്. സ്‌കൂളുകളിലൊന്നും ബോംബിന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷവും ബംഗളൂരുവിലെ പല സ്‌കൂളുകളിലും സമാനമായ ഇ-മെയിൽ ഭീഷണികൾ വന്നിരുന്നുവെങ്കിലും അവയെല്ലാം വ്യാജമാണെന്ന് പിന്നീടെ കണ്ടെത്തിയിരുന്നു.
അജ്ഞാത ഇമെയിലുകളിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ബസവേശ്വര് നഗറിലെ നേപ്പൽ, വിദ്യാശിൽപ എന്നിവയുൾപ്പെടെ ഏഴ് സ്‌കൂളുകൾ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി സന്ദേശം എത്തിയത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.