കളമശേരിയിൽ യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ എൻ ഐ എ കേസ് ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തി. മൂന്നിടത്താണ് സ്‌ഫോടനം ഉണ്ടായത്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്താകെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനും നിർദേശമുണ്ട്.
രാവിലെ 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവിടെ യഹോവസാക്ഷികളുടെ സമ്മേളനം നടക്കുകയാണ്. ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്.
ഞായറാഴ്ചയായതിനാല്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. 2500 ആളുകൾ ഹാളിലുണ്ടായിരുന്നു. ഹാളിൻ്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കണ്‍വെൻഷൻ സെൻ്ററിലുണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്.