കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ വിവാദം പുകയുന്നു. ചെന്നിത്തല അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാത്രമാണ് പ്രതികരിക്കാത്തതെന്ന് രമേശ് ചെന്നിത്തല നേതാക്കളെ അറിയിച്ചു. അർഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് രമേശ് ചെന്നിത്തല. ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി.
തന്റെ വികാരം പാർട്ടിയെ അറിയിക്കാനാണ് ചെന്നിത്തല തീരുമാനിച്ചത്. കോൺഗ്രസ് പ്രവർത്തകസമിതിയിൽ പരസ്യ വിവാദം ഒഴിവാക്കണമെന്നാണ് നേതാക്കളോട് എഐസിസി നിർദ്ദേശിച്ചിട്ടുള്ളത്..രണ്ട് വർഷമായി പദവികളില്ലെന്നും ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നുമുള്ള പരാതിയും ചെന്നിത്തലക്കുണ്ട്. എന്നാൽ ഈ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് പരാതി നല്‍കാന്‍ രമേശ് ചെന്നിത്തല നീങ്ങുകയാണ്. തന്റെ അതൃപ്‌തി കേന്ദ്ര നേതൃത്വത്തെ നേരിട്ടറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. സംസ്ഥാന സംഘടന ചുമതല നല്‍കിയാല്‍ ഏറ്റെടുക്കില്ലെന്ന് രമേഷ് ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിക്കും.
ഇന്നലെയാണ് കോണ്‍ഗ്രസിലെ ഏറ്റവും ഉയര്‍ന്ന സംഘടനാവേദിയായ പ്രവര്‍ത്തകസമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചത്. 39 അംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ ഉള്‍പ്പെട്ടു.
32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്. പ്രവര്‍ത്തക സമിതിയില്‍ നിന്ന് ക്ഷണിതാവായി തരംതാഴ്ത്തിയതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ശശി തരൂരിനെ പ്രവര്‍ത്തകസമിതിയംഗമായി ഉയര്‍ത്തിയത് രമേശ് ചെന്നിത്തലയ്ക്ക് ഇരട്ടപ്രഹരമായി. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം