മാത്യു കുഴൽനാടൻ എംഎൽഎയുടെ കോതമംഗലത്തെ കുടുംബ വീടിരിക്കുന്ന ഭൂമിയിൽ സർവേ ആരംഭിച്ചു. കോതമംഗലം താലൂക്കിലെ റവന്യു സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കുഴൽനാടന്റെ കോതമംഗലത്തെ കുടുംബ വീട്ടിലേക്ക് മണ്ണിട്ട് നികത്തി നേരത്തെ റോഡ് നിർമ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ഇന്ന് പരിശോധന നടത്തുന്നത്.
ചിന്നക്കനാലിലെ റിസോർട്ട് വിവാദത്തിൽ മൂവാറ്റുപുഴ എംഎൽഎയ്ക്കെതിരെ ഒരു ഭാഗത്ത് സിപിഎം ആരോപണം ശക്തമാക്കുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ നടപടി മറുഭാഗത്ത് നടക്കുന്നത്. അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന ആരോപണം പരിശോധിക്കാന്‍ വിജിലന്‍സ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന സര്‍വേയെ കുഴല്‍നാടന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
തനിക്കെതിരായി ഡിവൈഎഫ്‌ഐ നടത്തുന്ന ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് തനിക്ക് അറിയാമെന്നും റവന്യു വിഭാഗത്തിന്റെ സര്‍വ്വേ നടക്കട്ടെയെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. വീട്ടിലുള്ള അമ്മയെയും സഹോദരിയെയും ബുദ്ധിമുട്ടിക്കരുതെന്ന് റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിചേര്‍ത്തു.