മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 51 പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. 14 പേർ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് മരിച്ചത്. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും ഹിമാചൽ മുഖ്യമന്ത്രി അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി
ഹിമാചലിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം സംഭവിച്ചതിന് പിന്നാലെയാണ് ഹിമാചനിലെ ദുരിതത്തിലാക്കിയ മഴക്കെടുത്തിയുണ്ടായത്. തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇപ്പോഴും വിവിധ ഇടങ്ങളിലായി ധാരാളം പേരാണ് കുടുങ്ങി കിടക്കുന്നത്. പ്രളയത്തിൽ നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും ഒലിച്ചുപോയി. സോളനിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടർന്ന് രണ്ട് വീടുകൾ ഒഴുകിപ്പോയിരുന്നു.
മണ്ഡിയിലും നാച്ചനിലും സോളനിലും ഷിംലയിമെല്ലാം നൂറ് കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു. ഹിമാചലിൽ 752 റോഡുകൾ അടച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡിൽ തിങ്കളാഴ്ച 4 പേർ മരിച്ചു. ഇതുവരെ 9 പേരെ കാണാതായിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തി വച്ചു. മണ്ഡി – മണാലി – ചണ്ഡിഗഢ് ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ ദേശീയ പാത പലയിടത്തായി തകർന്നതിനാൽ ചരക്ക് ഗതാഗതത്തിന് അടക്കം തടസ്സം നേരിടുന്നുണ്ട്.