മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിൽ നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. നഗ്നവീഡിയോ കേസുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ പോലീസ് ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസ് മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും എന്നും മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് സർക്കാരിനോട് റിപ്പോർട്ട് തേടിയത്.
രാജ്യത്ത് ഉടനീളം ഇത്തരം കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി എടുക്കും. കേസ് സിബിഐയ്ക്ക് കൈമാറാൻ ശുപാർശ നൽകിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മണിപ്പൂരിൻ്റെ പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. ഇതിന് സുപ്രിംകോടതി അനുവാദം നൽകണമെന്നും കേന്ദ്രം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം കലാപം അവസാനിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്ന വിർമശനം ശക്തമായി തുടരുന്നതിനിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം വീണ്ടും ശ്രമം നടത്തുന്നത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മെയ്ത്തെയ് – കുക്കി വിഭാഗങ്ങളുമായി രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകറുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്. അതിനിടെ ശനി, ഞായർ ദിവസങ്ങളിലായി പ്രതിപക്ഷ സഖ്യത്തിലെ എംപിമാർ മണിപ്പൂർ സന്ദർശിക്കും എന്ന് പ്രതിപക്ഷ സഖ്യവും അറിയിച്ചിട്ടുണ്ട്.