പൊലീസ് സംരക്ഷണത്തിലിരിക്കെ, കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കെ.ആർ. അജയ് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം. ബസുടമയെ സിഐടിയു നേതാവ് അടിച്ച സംഭവത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസുടമ രാജ്മോഹനെ കെ.ആർ. അജയ് മർദിച്ച സംഭവത്തിലാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ നടപടി. ഹർജി ഓഗസ്റ്റ് രണ്ടിനു പരിഗണിക്കാൻ മാറ്റി.
പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിട്ടും നേതാവ് ബസുടമയെ അടിച്ചു. 6 പൊലീസുകാർ സംരക്ഷണത്തിനുണ്ടായിരിക്കെയാണ് രാജ്മോഹനെ സിഐടിയു നേതാവ് കെ.ആർ.അജയ് മർദിച്ചത്. ഒരു മാസത്തേക്കു പൊലീസ് സംരക്ഷണം നൽകാനുള്ള ജൂൺ 23ലെ ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണു രാജ്മോഹനു മർദനമേറ്റത്. ഹൈക്കോടതിയുടെ കരണത്താണ് ആ അടിയെന്നു കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസ് എൻ.നഗരേഷ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിഐടിയു നേതാവിനോടു നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.
ശമ്പളത്തർക്കത്തെ തുടർന്നു സിഐടിയു കൊടികുത്തിയ വെട്ടിക്കുളങ്ങര ബസിനു മുന്നിൽ വച്ച് കഴിഞ്ഞ മാസമാണ് ഉടമ രാജ്മോഹൻ കൈമളിനെ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ കെ.ആർ.അജയ് കയ്യേറ്റം ചെയ്തത്. തുടർന്നു മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.