1985 ല്‍ നിയമസഭയില്‍ പ്രതിപക്ഷമായിരുന്ന സിപിഎം അതിനായി വാദിച്ചുവെന്നുമുള്ള ആക്ഷേപം തള്ളി കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍ രംഗത്ത് വന്നു. ഏക സിവിൽ കോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ല. 85 ലെ നിയമസഭാ പ്രസംഗത്തിൽ സിപിഎം എംഎൽഎമാർ സിവിൽ കോഡിനായി വാദിച്ചിട്ടില്ല. സിപിഎം സിവിൽ കോഡിന് എതിരാണ്. പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
അഞ്ച് വോട്ട് കണ്ടിട്ടല്ല ലീഗിനെ ക്ഷണിച്ചത്. രാജ്യതാത്പര്യം മുൻ നിർത്തിയാണ് അവരെ ക്ഷണിച്ചത്. ലീഗ് സഹകരിച്ച പല അവസരങ്ങളും ഉണ്ട്. നിഷേധാത്മക സമീപനം അവർ എടുത്തിട്ടില്ല. മോദിയെ എതിർക്കുന്നതിനു പകരം കോൺഗ്രസ് സിപിഎമ്മിനെ എതിർക്കുന്നു. ലീഗിന്‍റെ പിന്തുണ ഇല്ലെങ്കിൽ ഏതെങ്കിലും മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കുമോ? ലീഗ് സഹകരിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഏക സിവിൽ കോഡ് സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് മൃദുഹിന്ദുത്വ നിലപാട് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.