കേന്ദ്ര നിയമമന്ത്രി കേന്ദ്രനിയമമന്ത്രി സ്ഥാനത്ത് നിന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കു മാറ്റി. അർജുൻ റാം മേഘവാളാണ് പുതിയ നിയമമന്ത്രി. നിലവിൽ പാർലമെൻ്ററികാര്യം, സാംസ്കാരികം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായ അർജുൻ റാം മേഘവാളിനാണ് നിയമന്ത്രാലയത്തിൻ്റെ സ്വതന്ത്ര ചുമതല കൂടി നല്‍കിയത്. തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രാജസ്ഥാനിൽ നിന്നുള്ള നേതാവാണ് അർജുൻ റാം മേഘവാൾ. പാർട്ടിയിലും സർക്കാരിലും അരുണാചലിൽ നിന്നുള്ള റിജിജു അതിവേഗം ഉയരുന്നതിനിടെയാണ് അപ്രധാനമായ മന്ത്രാലയത്തിലേക്കുള്ള ഈ മാറ്റം. പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും നന്ദി രേഖപ്പെടുത്തുന്നു എന്ന് കിരൺ റിജിജു പ്രതികരിച്ചു.
രവിശങ്കർ പ്രസാദിനെ ഒഴിവാക്കിയപ്പോഴാണ് രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂലൈയിൽ കിരൺ റിജിജുവിന് കേന്ദ്ര നിയമമന്ത്രി സ്ഥാനം നല്‍കിയത്. റിജിജുവിനെ മാറ്റിയതിൻറെ കാരണം വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജുഡീഷ്യറിയുമായുള്ള നിരന്തര ഏറ്റുമുട്ടലിലുള്ള അതൃപ്തിയാണ് റിജിജുവിനെ മാറ്റാനുള്ള കാരണമെന്നാണ് സൂചന.
കൊളീജിയം സംവിധാനം ഒട്ടും സുതാര്യമല്ലാത്ത സംവിധാനം എന്നതുൾപ്പെടെ ജുഡീഷ്യറിയെ ലക്ഷ്യം വയ്ക്കുന്ന പ്രസ്താവനകൾ റിജിജു നിരന്തരം നടത്തിയിരുന്നു. ജഡ്ജിമാർ അവരുടെ സ്വന്തക്കാരെ ജഡ്ജിമാരായി നിയമിക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നും,കോടതിയുടെ പരിഗണനയിലുള്ള സ്വവർഗ്ഗ വിവാഹം പോലുള്ള കേസുകളിൽ പരസ്യപ്രതികരണം, ദില്ലി സർക്കാരുമായുള്ള തർക്കം പോലുള്ള കേസുകളിൽ തോറ്റതും മാറ്റത്തിന് കാരണമായെന്നാണ് സൂചന.