കർണ്ണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി നീങ്ങുന്നു. സിദ്ധരാമയ്യ കർണ്ണാടക മുഖ്യമന്തി എന്ന് ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നു. കർണാടകയെ സിദ്ധരാമയ്യ നയിക്കും. ഡികെ ശിവകുമാർ
ഏക ഉപമുഖ്യമന്ത്രിയാവും. ദിവസങ്ങൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ ആണ് സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഇടഞ്ഞുനിന്ന ഡി കെ ശിവകുമാറുമായി രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖർഗെയുടെയും നേതൃത്വത്തി തുടർച്ചയായ ചർച്ചകൾ, കെസി വേണുഗോപാലിന്റെയും രൺദീപ് സിംഗ് സുർജെവാലയുടെയുെം അനുനയശ്രമങ്ങൾ ഒന്നും ഫലം കാണാതെ വന്നപ്പോൾ ഒടുവിൽ സോണിയാഗാന്ധിയുടെ ഇടപെടൽ കൂടി വന്നതോടെ ആണ് ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാവാൻ തീരുമാനിച്ചത്. .
കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും.
അവസാന പോരാട്ടമാണെന്ന് പ്രഖ്യാപിച്ചായിരുന്നു ഇത്തവണ സിദ്ധരാമയ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ മുഖ്യമന്ത്രി സ്ഥാനവും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്നാൽ കർണാടക കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച ഡികെ ശിവകുമാർ കൂടി മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാൻഡിലേക്ക് നീങ്ങി. പിന്നീട് സോണിയയുടെ അനുനയശ്രമം വന്നതോടെയാണ് ഡികെ വഴങ്ങിയത്. പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിന് ടേം വ്യവസ്ഥകളില്ല എന്നതാണ് അറിയുന്നത്.