സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഐപിസി 120 ബി, ഐപിസി 500 വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്നും വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും ചൂണ്ടികാട്ടി സ്വപ്നക്കെതിരെ നടപടി ആവശ്യപെട്ടാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചിരിക്കുന്നത്.