പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച രാവിലെ 11 മണിക്ക് തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ നൂറാം എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്തു. മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്തു. യുഎന്നിന്റെ ട്രസ്‌റ്റിഷിപ്പ് കൗൺസിൽ ചേംബറിലാണ് ഇത് സംപ്രേക്ഷണം ചെയ്തത്.
ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മൻ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായിത്തീർന്നുവെന്നത് അഭിമാനകരമായ നേട്ടമാണന്നും പ്രധാനമന്ത്രി ഇന്ന് വിശദീകരിച്ചു. മൻ കി ബാത്ത് എനിക്ക് വ്രതവും തീർത്ഥയാത്രയുമാണ്. രാജ്യത്തെ താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാൽ ദില്ലിയിൽ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴുവൻ ജനങ്ങളോടും സംവദിക്കണമെന്ന് താൻ നിശ്ചയിച്ചു. ആ ആഗ്രഹ പൂർത്തീകരണമാണ് മൻ കി ബാത്ത് എന്ന പരിപാടിയായി മാറിയത്. സംരഭങ്ങൾക്ക് മൻ കി ബാത്തിലൂടെ കൂടുതൽ ജനശ്രദ്ധ കിട്ടി. നൂറാം പതിപ്പിലെത്തി നിൽക്കുന്ന വേളയിൽ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. ഇന്ന് ൻ കി ബാത്തിലൂടെ പ്രോത്സാഹനം ലഭിച്ച് വിജയിച്ച ചിലരുമായി പ്രധാനമന്ത്രി സംസാരിച്ചു.
“ഇത് തികച്ചും സവിശേഷമായ ഒരു യാത്രയാണ്, അതിൽ ഞങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ മനോഭാവം ആഘോഷിക്കുകയും പ്രചോദനാത്മകമായ ജീവിത യാത്രകൾ ഉയർത്തിക്കാട്ടുകയും ചെയ്‌തു” പ്രധാനമന്ത്രി മൻ കി ബാത്തിന് മുന്നോടിയായി ട്വിറ്ററിൽ കുറിച്ചു. 2014 ഒക്ടോബർ 3 നാണ് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്ത് അവതരിപ്പിച്ചത്. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മൻ കി ബാത്ത് വിവിധ വികസന വിഷയങ്ങളും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന പരിപാടിയാണ്.
ശാരീരിക പരിമിതികൾ വകവയ്ക്കാതെ വേമ്പനാട്ട് കായലിൽ നിന്ന് പ്ലാസ്റ്റിക്ക് വാരുന്ന എൻഎസ് രാജപ്പനും, വായനയുടെ മഹത്വം ലോകത്തോട് പറയുന്ന വേളയിൽ ഇടുക്കിയിൽ നിന്ന് അക്ഷരയും ലോകത്തിന് മുന്നിലെ കേരളത്തിന്റെ മാതൃകയായി. കടുത്ത വേനലിൽ പക്ഷികൾക്കും മൃഗങ്ങൾക്കും മൺ പാത്രത്തിൽ വെള്ളം കരുതുന്ന മുപ്പട്ടം സ്വദേശി നാരായണൻ, പഴയ വസ്ത്രങ്ങൾ തുന്നിയൊരുക്കിയും തടിക്കഷ്ണങ്ങൾ രാകി മിനുക്കിയും കളിപ്പാട്ടങ്ങളൊരുക്കുന്ന എറണാകുളം സെന്റ് തേരാസസിലെ കുട്ടികൾ, പച്ചമരുന്ന് കൊണ്ട് വിഷ ചികിത്സ നടത്തുന്ന ലക്ഷ്മിക്കുട്ടി മുതൽ പിഎൻ പണിക്കര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങൾ വരെ പലപ്പോഴായി പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമര്‍ശിച്ച് പോയിട്ടുണ്ട്. ശബരിമല ക്ഷേത്ര പരിസരത്തെ ശുചിത്വ ചിന്ത മുതൽ വറ്റിവരണ്ട കുട്ടമ്പേരൂര്‍ നദിയുടെ പുനരുജ്ജീവനം വരെ വലുതും ചെറുതുമായ സംഭവങ്ങളും വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും നേട്ടങ്ങളും എല്ലാം പ്രതിമാസ പരിപാടിയിൽ ഉൾപ്പെടുത്തി പ്രധാനമന്ത്രി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.