അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രികൻ ആയ സുൽത്താൻ അൽ നെയാദി ഇന്ന് ചരിത്ര നടത്തത്തിനിറങ്ങുന്നു. ഇന്നു വൈകിട്ട് 5.15നാണ് സഹസഞ്ചാരി സ്റ്റീവ് ബോവനുമായി അൽ നെയാദി ബഹിരാകാശത്ത് നടക്കാനിറങ്ങുക. ബഹിരാകാശത്ത് കാലെടുത്തുവെക്കുന്നതോടെ ബഹിരാകാശത്ത് നടക്കാനിറങ്ങുന്ന ആദ്യ അറബ് സഞ്ചാരിയെന്ന ബഹുമതി യു.എ.ഇയുടെ സുൽത്താൻ നെയാദി സ്വന്തമാക്കും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി ആറര മണിക്കൂർ അന്തരീക്ഷത്തിൽ അദ്ദേഹം ചെലവഴിക്കും. നേരത്തെ 7 തവണ സ്പേസ് വാക് നടത്തിയ സ്റ്റീഫൻ ബോവൻ ആണ് നെയാദിക്ക് കൂട്ടിനുള്ളത്. ബഹിരാകാശത്തെ കഠിന അന്തരീക്ഷത്തിൽ നിന്നും വികിരണങ്ങളിൽ നിന്നും സഞ്ചാരികളെ രക്ഷിക്കുന്ന ഇവിഎ സ്യൂട്ട് ധരിച്ചാണ് നെയാദി ഇറങ്ങുക. സാധാരണയായി അറ്റകുറ്റപ്പണികൾക്കോ പുതിയ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനോ അല്ലെങ്കിൽ കടന്നുപോകുന്ന ഉപഗ്രഹങ്ങൾ നന്നാക്കുന്നതിനോ ആണ് രാജ്യാന്തര നിലയത്തിൽനിന്ന് സഞ്ചാരികൾ പുറത്തിറങ്ങാറുള്ളത്.
ഇതിനായി 2018 മുതൽ നാസയിൽ നെയാദി കഠിന പരിശീലനം നടത്തിയിരുന്നു. ഇതോടെ ബഹിരാകാശ നിലയത്തിൽ പങ്കാളിത്തമില്ലാത്ത ഒരു രാജ്യത്തെ പ്രതിനിധി സ്പേസ് വാക്ക് നടത്തുന്നു എന്ന റെക്കോഡും അൽഐനിൽനിന്നുള്ള 41കാരനെ തേടിയെത്തും. യു.എസ്, റഷ്യ, യൂറോപ്പ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ മാത്രമാണ് നേരത്തെ ബഹിരാകാശ നടത്തത്തിനു തിരഞ്ഞെടുത്തിരുന്നത്. 1998ൽ ബഹിരാകാശ നിലയം സ്ഥാപിച്ച ശേഷം ഇതുവരെ 259 ബഹിരാകാശയാത്രികർ മാത്രമാണ് ബഹിരാകാശത്ത് ഒഴുകിനടന്നിട്ടുള്ളത്. 700ൽ താഴെ ബഹിരാകാശ നടത്തങ്ങളാണ് ആകെ നടന്നിട്ടുള്ളത്. നാസയാണ് അൽ നിയാദിയെ ദൗത്യത്തിന് തിരഞ്ഞെടുത്തത്. വൈകീട്ട് 4.30 മുതൽ http://mbrsc.ae/live വഴി തത്സമയ സംപ്രേഷണമുണ്ടാകും.