മഹാപൂരമായ തൃശ്ശൂർ പൂരം ഞായറാഴ്ചയാണ്. അതിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്
7 ന് നടക്കും. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ട് നടക്കുക. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിൻറെ ആകാശപൂരത്തിന് തിരികൊളുത്തും.ഇത്തവണ സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.
. കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികൾ. നേരത്തെ പൂരത്തോട് അനുബന്ധിച്ച് പ്രദേശത്ത് ഹെലികോപ്ടർ, ഡ്രോൺ, ലേസർ ഗൺ തുടങ്ങിയവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പൂരം നടക്കുന്ന ഏപ്രിൽ 28,29,30,മെയ് 1 തീയതികളിലാണ് നിരോധനം. ഹെലികോപ്റ്റർ, ഹെലി ക്യാം, എയർ ഡ്രോൺ, ജിമ്മി ജിഗ് ക്യാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായി നിരോധിച്ചു.
ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും. തിരുവമ്പാടിയുടേത് കൗസ്തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം പെയ്ത മഴയുടെ ആശങ്കയുണ്ടെങ്കിലും മഴ മാറി നിൽക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും. അതേസമയം തൃശൂർ പൂരത്തിന്റെ മുന്നോടിയായി റവന്യൂ വകുപ്പ് മന്ത്രി കെ രാജനും തൃശൂർ ജില്ലാ കലക്ടർ കൃഷ്ണ തേജയും ഘടകക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി. കണിമംഗലം ക്ഷേത്രത്തിൽ നിന്നായിരുന്നു സന്ദർശനം ആരംഭിച്ചത്. തുടർന്ന് പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ഭഗവതി ക്ഷേത്രം, കിഴക്കുംപാട്ടുകര പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ഭഗവതി ക്ഷേത്രം, മുതുവറ ചൂരക്കോട്ട്കാവ് ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും മന്ത്രിയും സംഘവും സന്ദശനം നടത്തി ഭാരവാഹികളുമായി ഒരുക്കങ്ങൾ വിലയിരുത്തി.