ഇടുക്കി ശാന്തൻപാറ ചിന്നക്കനാൽ മേഖലകളിൽ ഭീതി വിതക്കുന്ന കാട്ടാന അരികൊമ്പനെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രാവിലെ അരിക്കൊമ്പനെ കണ്ടെത്തിയെങ്കിലും പിന്നീട് ആന ഉൾക്കാട്ടിലേക്ക് നീങ്ങിയതായാണ് അറിയുന്നത്. ആനയെ പിന്നീട് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല അതിനാൽ തന്നെ ഇന്നത്തെ ദൗത്യം മങ്ങുന്നു എന്ന് തന്നെയാണ് സൂചന. ഉച്ചക്ക് ഒരു മണിക്ക് മുൻപ് ആനയെ കണ്ടെത്താൻ സാധിച്ചാൽ മാത്രമേ ഇന്ന് ദൗത്യം ഉണ്ടാവുകയുള്ളു. ഇടുക്കി ചിന്നക്കനാലിന്റെ വിവിധ മേഖലയില്‍ സംഘം തിരച്ചില്‍ നടത്തുകയാണിപ്പോള്‍. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന്‍ കൂട്ടത്തില്‍ നിന്നും മാറി കാട്ടില്‍ ഉറങ്ങാന്‍ പോയി കാണുമെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്.
ഇതിനിടെ, 301 കോളനിക്ക് സമീപം ആനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം ഈ കൂട്ടത്തില്‍ അരിക്കൊമ്പനുണ്ടോ എന്നത് വ്യക്തമല്ല. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കുന്നതിനും റേഡിയോ കോളര്‍ ഘടിപ്പിക്കാനുമുള്‍പ്പെടെ താമസം ഉണ്ടാകും. കൂടാതെ ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാകും. വനമേഖലയില്‍ പല ഭാഗത്തായി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയാണ്. സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യത്തിനുളള വെല്ലുവിളി കൂടുകയാണ്.