ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ നിർത്തിവയ്ക്കാൻ കഴിഞ്ഞ ദിവസം രാത്രിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാവി തീരുമാനിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയത്ത് ഉദ്യോഗസ്ഥരുടെ യോഗം ചേരും. കോട്ടയം വനം സിസിഎഫ് ഓഫീസിലാണ് യോഗം നടക്കുക. ഹൈക്കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും യോഗം ചർച്ച ചെയ്യും.
ഇന്നലെ രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ അരിക്കൊമ്പനെ പിടികൂടാനുള്ള പദ്ധതി നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്‌ത പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. മാർച്ച് 29 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
അരിക്കൊമ്പനെ പിടികൂടാനുള്ള സർവ്വ സന്നാഹങ്ങളും തയ്യാറാവുകയും കുങ്കിയാനകൾ ഉൾപ്പെടെയുള്ള ദൗത്യസംഘം മുത്തങ്ങയിൽ നിന്ന് ചിന്നക്കനാലിൽ എത്തുകയും ചെയ്തിരുന്നു. മാർച്ച് 26ന് ഡോക്‌ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 71 അംഗ ദൗത്യസംഘം 11 ടീമുകളായി തിരിഞ്ഞ് ദൗത്യം നടപ്പാക്കാനായിരുന്നു തീരുമാനം.