മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നൽകിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്ഐടിഐഎല്ലിൻ്റെ സ്പേസ് പാർക്കിലെ നിയമനത്തിൽ വിശദാംശങ്ങൾ തേടി ഇഡി. സ്പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജരായിട്ടായിരുന്നു സ്വപ്ന സുരേഷിന്‍റെ നിയമനം. എം ശിവശങ്കർ ഇടപ്പെട്ട് സ്പേസ് പാർക്കിൽ കൺസൾറ്റന്റായാണ് സ്വപ്നയെ നിയമിച്ചത്. വിഷയത്തിൽ സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും ഇഡി നോട്ടീസ് അയച്ചു.
നിയമനം ശിവശങ്കർ നേരിട്ട് നടത്തിയതാണെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2019 ഒക്ടോബർ മുതൽ ശമ്പളമായി സ്വപ്നക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്. സ്വർണ്ണക്കടത്ത് കേസ് പുറത്ത് വന്നതോടെ സ്വപ്ന കണ്‍സൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്‍റെ ജീവനക്കാരി മാത്രമെന്നായിരുന്നു സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വാദം. സംസ്ഥാന സർക്കാരിന്‍റെ സ്പെയ്സ് പാർക്ക് പദ്ധതിയിൽ സ്വപ്ന സുരേഷിന്‍റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയന്ന് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ സി പി എം പ്രതിരോധത്തിലാണ്.