നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കടന്നു. നാളെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 171-7, ഇംഗ്ലഷ് 16.4 ഓവറില്‍ 103ന് ഓള്‍ ഔട്ട്. രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്നുവിക്കറ്റ് വീതംവീഴ്ത്തി. അക്സറാണ് മല്‍സരത്തിലെ താരം.
രണ്ടുവര്‍ഷം മുമ്പ് കിട്ടിയ പത്തുവിക്കറ്റിന്റെ തോല്‍വിക്ക് 68 റണ്‍സില്‍ ഇന്ത്യ പക വീട്ടി. ടൂര്‍ണമെന്റില്‍ അപരാജിതരായാണ് ഇന്ത്യയുടെ മുന്നേറ്റം. ജൂണ്‍ 29ന് ബ്രിഡ്ജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ദക്ഷിണാഫ്രിക്കയും തോല്‍വിയറിയാതെയാണ് ഫൈനലിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
മഴയെ തുടര്‍ന്ന് വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന് രോഹിത് ശര്‍മയുടെയും(57) സൂര്യകുമാര്‍ യാദവിന്‍റെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും (9 പന്തില്‍ 17*) ഇന്ത്യൻ സ്കോര്‍ 170 എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയപ്പോള്‍ വിരാട് കോലി (9), റിഷഭ് പന്ത്(4), ശിവം ദുബെ(0) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ മൂന്ന് വിക്കറ്റെടുത്തു.
172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി തുടക്കത്തില്‍ പൊരുതാൻ ശ്രമിച്ച ക്യാപ്റ്റന്‍ ജോസ് ബ്ടലറിനെ(23) നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അക്സര്‍ കൂടാരം കയറ്റിയതോടെ ഇംഗ്ലണ്ടിന്‍റെ തകര്‍ച്ച തുടങ്ങി. നന്നായി തുടങ്ങിയ ഇംഗ്ലണ്ട് പിന്നീട് ഇന്ത്യയുടെ കണിശതയാര്‍ന്ന ബൗളിംഗിനു മുമ്പില്‍ ഇടറി വീഴുകയായിരുന്നു. 15 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ഹാരി ബ്രൂകും (19 പന്തില്‍ 25), ജോഫ്ര ആര്‍ച്ചറും (15ല്‍ 21) എന്നിവര്‍ മാത്രമാണ് കുറച്ചെങ്കിലും പൊരുതി നോക്കിയത്. മറ്റ് ബാറ്റര്‍മാരില്‍ ലിയാം ലിവിങ്‌സ്‌റ്റോണിന് മാത്രമാണ് രണ്ടക്കം (11) കാണാനായത്. ഇതോടെ 2022 ലോകകപ്പിൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങി പുറത്തായതിന്റെ പകവീട്ടൽ കൂടിയായി ഇത്തവണത്തെ ഇംഗ്ലണ്ടിനെ സെമിയില്‍ കീഴടക്കി ഫൈനലിലെത്തിയ ഇന്ത്യയുടെ ജയം.