വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെ കണ്ടെത്തി. നാല്പത്ത് ദിവസത്തിന് ശേഷമാണ് കുട്ടികളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഒരു വയസ്സുള്ള കുട്ടിയെ അടക്കമാണ് സംഘം കണ്ടെത്തിയത്. നാലുകുട്ടികളും മാതാവും ഒരു പൈലറ്റും മറ്റൊരു സഹപൈലറ്റുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്‌ന 206 ചെറുവിമാനം മേയ് ഒന്നിനാണ് ആമസോണ്‍ വനാന്തരഭാഗത്ത് തകര്‍ന്നുവീണത്. തിരച്ചിൽ നടത്തിയവർ കണ്ടെത്തുമ്പോൾ കുട്ടികൾ ഒറ്റയ്ക്കായിരുന്നു. കുട്ടികളെ കണ്ടെത്തിയ ഉടനെ പ്രാഥമിക ആരോഗ്യപരിചരണം നല്‍കി. കൊളംബിയന്‍ പ്രസിന്റ് ഗുസ്താവോ പെട്രോ ആണ് നാലുകുട്ടുകളുടേയും അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ച് ലോകത്തോട് പറഞ്ഞത്. കുട്ടികളെ കണ്ടെത്തിയ കാര്യം കൊളംബിയന്‍ പ്രസിന്റ് ഗുസ്താവോ പെട്രോ കുട്ടികളുടെ മുത്തച്ഛനെ അറിയിച്ചു.
ആമസോണ്‍ പ്രവിശ്യയിലെ അരാരക്വാറയില്‍നിന്ന് സാന്‍ ജോസ് ഡെല്‍ ഗ്വവിറോയിലേക്കുള്ള യാത്രക്കിടയിലാണ് സെസ്‌ന 206 വിമാനം തകര്‍ന്നത്. വിമാനം പറന്നുയർന്ന് 350 കി.മീ യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ എൻജിൻ പ്രശ്നങ്ങൾ പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. നിമിഷങ്ങൾക്കകം വിമാനം റഡാറിൽനിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നായിരുന്നു അപകടം. കുട്ടികളുടെ അമ്മയുടെയും മറ്റൊരാളിന്റെയും പൈലറ്റിന്‍റെയും മൃതദേഹങ്ങൾ 15 ദിവസങ്ങൾക്കുശേഷം കണ്ടെടുത്തു.
അപകടം നിറഞ്ഞ ആമസോൺ വനത്തിൽ അകപ്പെട്ടിരിക്കുന്ന കുട്ടികൾ ജീവിച്ചിരിപ്പുണ്ടെന്ന് തിരച്ചിൽ തുടരുന്നതിനിടെ സൈന്യം വ്യക്തമാക്കിയിരുന്നു. കുട്ടികളെക്കുറിച്ച് അപകടം നടന്ന സ്ഥലത്തുനിന്നും വിവരമൊന്നും ലഭിച്ചിരുന്നില്ല. വിമാനം തകർന്നിടത്തുനിന്ന് കുട്ടികൾ സഞ്ചരിച്ച പാത സാറ്റലൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തിയതായും രക്ഷാപ്രവർത്തകർ അവരുടെ ചില വസ്തുക്കളും താൽക്കാലിക ഷെൽട്ടറും പകുതി കഴിച്ച പഴവും മറ്റും കണ്ടെത്തിയിരുന്നു. ഒരു ജോടി ഷൂസും ഡയപ്പറും കണ്ടെത്തി എന്നും രക്ഷാദൗത്യ തലവൻ വെളിപ്പെടുത്തി. കാലടികളും അവര്‍ പലയിടത്തും കണ്ടു. ഇതാണ് സൈന്യത്തിന് കുട്ടികള്‍ ദുരന്തത്തെ അതിജീവിച്ചിട്ടുണ്ടാവാമെന്ന പ്രതീക്ഷ നല്‍കിയത്. ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും വിമാനത്തിലെത്തി പ്രദേശത്ത് വിതറി. എന്നാല്‍, കടുവകളും പാമ്പുകളുമടക്കമുള്ള ഇരപിടിയന്‍ മൃഗങ്ങള്‍ ഏറെയുള്ള മഴക്കാടുകളില്‍ കുട്ടികള്‍ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നത് ആശങ്കയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍തന്നെ കുട്ടികള്‍ ദുരന്തത്തെ അതിജീവിച്ചിട്ടുണ്ടാവാമെന്നും മഴക്കാടുകളിലെവിടെയോ അലഞ്ഞുതിരിയുന്നുണ്ടാവാമെന്നും മനസിലായതിനെത്തുടർന്ന് വലിയ തിരച്ചില്‍ ആരംഭിച്ചു.
‘ഓപറേഷന്‍ ഹോപ്’ എന്നു പേരിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. കനത്ത മഴയും കൂറ്റന്‍ മരങ്ങളും വന്യമൃഗങ്ങളും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. 160 സൈനികര്‍, 70 ഗോത്രവിഭാഗക്കാര്‍ എന്നിവരായിരുന്നു രക്ഷാദൗത്യത്തില്‍ ഉണ്ടായിരുന്നത്. ഹെലികോപ്റ്ററും വിമാനങ്ങളുമടക്കം രക്ഷാദൗത്യത്തിനായി ഉപയോഗിച്ചു.