ടെല്‍ അവീവ്: ഇറാൻ- ഇസ്രായേൽ സംഘർഷം അതിരൂക്ഷമാകുന്നു. മിസൈൽ ആക്രമണത്തിൽ ഇരുരാജ്യങ്ങളിലും നിരവധി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ടെഹ്‌റാനിലെ പ്രധാന എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണമുണ്ടായി. തിരിച്ചടിയായി ഇസ്രായേലിലെ ബാറ്റ് യാമിലും റെഹോവോട്ടിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ എഴു പേർ കൊല്ലപ്പെടുകയും നൂറിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചതായി സിഎൻഎൻ റിപ്പോർട്ടു ചെയ്തു.
ഞായറാഴ്ച പുലർച്ചെ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങിയതായും വടക്കൻ, മധ്യ ഇസ്രായേലിലെ ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി ഇസ്രായേൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.
അതേസമയം, രാജ്യത്തെ രണ്ട് പ്രധാന എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. തെക്കന്‍ ബുഷേഹര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സ്, ഫജര്‍ ജാം എണ്ണപ്പാടങ്ങള്‍ക്ക് നേരേയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു.
ഇറാൻ ആക്രമണം തുടർന്നാൽ ടെഹ്‌റാൻ കത്തിയെരിയുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഇന്നലെ മുന്നറിയിപ്പു നൽകിയിരുന്നു. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള അമേരിക്ക, ബ്രിട്ടൻ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ആക്രമണത്തിൽ ഇറാൻ സേനാമേധാവി മുഹമ്മദ് ബാഗേരി ഉൾപ്പെടെ സൈന്യത്തിലെ ഉന്നത തലവൻമാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും 6 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇറാനിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ ഏകദേശം 78 പേർ കൊല്ലപ്പെട്ടതായാണ് വിവരം.